വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി; പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇമാം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്
വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി; പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇമാം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തിൽ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും വാക്കു തർക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കിയിരുന്നു.

ഇന്നലെ മധുരയിൽ നിന്നാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പിടികൂടിയത്. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയാൽ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. 

കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഷെഫീക്ക് ഖാസ്മി ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരു ലോഡ്ജിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറൽ ഷാഡോ പൊലീസിന് പിടിവള്ളിയായത്. 

ഇയാളുടെ സഹോദരൻ പെരുമ്പാവൂർ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു. ഫാസിലിന്‍റെ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മി മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണ് ഇമാമിനു വേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

നൗഷാദിനെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയപ്പോഴാണ് ഇമാമിന്‍റെ സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെ കുറിച്ച് പൊലീസ് അറിയുന്നത്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തി. മധുരയിൽ വാഹനത്തിൽ കറങ്ങുമ്പോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസലിനെയും പിടികൂടുന്നത്. 

കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാൻ  സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം മുങ്ങുകയായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com