ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമവട്ട ചര്‍ച്ചകളിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. ഇതിനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, വിഡി സതീശന്‍, കെ മുരളീധരന്‍ തുടങ്ങിയവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 11 നാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുക. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടിക യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഇടതുമുന്നണി കളം നിറഞ്ഞ സാഹചര്യത്തില്‍, എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏതൊക്കെ പ്രമുഖര്‍ ഉണ്ടാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ജില്ലാ സെക്രട്ടറിമാരും എംഎല്‍എമാരും അടക്കം പ്രമുഖരെ എല്‍ഡിഎഫ് അണിനിരത്തിയ സാഹചര്യത്തില്‍, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, സുധീരന്‍ തുടങ്ങിയ കരുത്തര്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.
ഉമ്മൻചാണ്ടി എതിർത്തെങ്കിലും അദ്ദേഹത്തിന്റെ പേര് ഇടുക്കിയിലേക്കു നിർദേശിക്കാനാണ് സംസ്ഥാനത്തെ ചർച്ചകളിലെ ധാരണ. ഉമ്മൻ ചാണ്ടിയടക്കം 4 എംഎൽഎമാരാണു പട്ടികയിലുളളത്. കെ.സി വേണുഗോപാൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയതോടെ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനു സാധ്യതയേറി. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ തിരക്കു കണക്കിലെടുത്ത് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട്ടിലേക്ക് വേണുഗോപാലിനെ നിയോഗിക്കാനും സാധ്യത നിലനിൽക്കുന്നു.
നാടകീയ നീക്കത്തിലൂടെ എ പി അനിൽകുമാർ എംഎൽഎ ആലത്തൂരിലെ പട്ടികയിൽ ഇടം നേടി. പാലക്കാട്ട് വി കെ ശ്രീകണ്ഠനൊപ്പം ഷാഫി പറമ്പിൽ എംഎൽഎയെയും പരിഗണിക്കുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേരു മാത്രമാണുള്ളത്. വടകരയിൽ മുല്ലപ്പള്ളി മൽസരിച്ചില്ലെങ്കിൽ ടി സിദ്ധിഖിന് നറുക്ക് വീണേക്കും. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി ഒഴിവായാൽ ജോസഫ് വാഴയ്ക്കനെയോ ഡീൻ കുര്യാക്കോസിനെയോ പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ