12ാം ക്ലാസ് മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി പുറകെ; ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ പകയായി; കുത്തി വീഴ്ത്തി തീകൊളുത്തി

വര്‍ഷങ്ങളായുള്ള പ്രണയം അംഗീകരിക്കാതിരുന്നതാണ് ഈ 18 കാരനെ കൊടും ക്രൂരതയിലേക്ക് നയിച്ചത്
12ാം ക്ലാസ് മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി പുറകെ; ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ പകയായി; കുത്തി വീഴ്ത്തി തീകൊളുത്തി

പ്രണയാഭ്രര്‍ത്ഥന നിരസിച്ചതിന് 18 കാരിയെ നടുറോഡില്‍ തീകൊളുത്തിയെന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായതാകട്ടേ അതേ പ്രായത്തിലുള്ള ആണ്‍കുട്ടിയും. പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇരുവരും. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകയിലാണ് പട്ടാപ്പകല്‍ ജനം നോക്കിനില്‍ക്കേ പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി തീ കൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 85 ശതമാനം പൊള്ളലേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള പ്രണയം അംഗീകരിക്കാതിരുന്നതാണ് ഈ 18 കാരനെ കൊടും ക്രൂരതയിലേക്ക് നയിച്ചത്. പ്ലസ് ടു ക്ലാസില്‍ ഇരുവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്. അന്നു മുതല്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. അന്നു മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി ഇയാല്‍ പെണ്‍കുട്ടിയുടെ പിറകെ നടക്കുകയാണ്. 

അവസാനം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നുവരെ ഇയാള്‍ പറഞ്ഞു. എന്നാല്‍ അംഗീകരിക്കാന്‍ വീട്ടുകാര്‍ തയാറായില്ല. ഇതോടെ പെണ്‍കുട്ടിയോടുള്ള പക കൂടി. തുടര്‍ന്നും പ്രണയാഭ്യര്‍ത്ഥനയുമായി ശല്യം ചെയ്തിട്ടും വഴങ്ങാതിരുന്നതോടെയാണ് പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ തയാറെടുപ്പ് നടത്തിയത്. തിരുവല്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി രാവിലെ പഠിക്കാന്‍ പോകുന്ന വഴിയായിരുന്നു ആക്രമണം. രണ്ട് കുപ്പി പെട്രോളുമായാണ് അജിന്‍ വഴിയില്‍ കാത്തിരുന്നത്. പതിവുപോലെ പ്രണയാഭ്യാര്‍ത്ഥന നടത്തി. നിരസിച്ചതോടെ കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ അണച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com