എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം; കൂടുതല്‍ കുട്ടികള്‍ മലപ്പുറത്ത്

എസ്എസ്എല്‍സി,ടിഎച്ച്എസ്എല്‍സി,എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിച്ച് 28ന് സമാപിക്കും
എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം; കൂടുതല്‍ കുട്ടികള്‍ മലപ്പുറത്ത്

തിരുവനന്തപുരം:എസ്എസ്എല്‍സി,ടിഎച്ച്എസ്എല്‍സി,എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിച്ച് 28ന് സമാപിക്കും. സംസ്ഥാനത്താകെ 2923 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒമ്പതു കേന്ദ്രങ്ങളിലുമായി റഗുലര്‍ വിഭാഗത്തില്‍ 4,35,142 വിദ്യാര്‍ഥികളാണ്  പരീക്ഷ എഴുതുന്നത്. 2,22,527 പെണ്‍കുട്ടികളും 2,12,615 ആണ്‍കുട്ടികളുമാണ്. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 പേരും എയ്ഡഡ് മേഖലയിലനിന്ന് 2, 62,125 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30984 പേരുമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപില്‍ 882 പേരും പരീക്ഷയ്ക്കുണ്ട്. ഇതിന് പുറമെ പ്രൈവറ്റ്‌ വിഭാഗത്തില്‍ ന്യൂ സ്‌കീമില്‍ 1867പേരും  പഴയ സ്‌കീമില്‍ 333 പേരും എഴുതുന്നുണ്ട്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (27,436 പേര്‍) ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2,114പേര്‍). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി കെ എം എംഎച്ച്എസിലാണ് ഇവിടെ 2,411 പേര്‍ ഉണട്. ഏറ്റവും കുറവ് കുട്ടികളുള്ള പരീക്ഷാ കേന്ദ്രം രണ്ട് കുട്ടികള്‍ മാത്രമുള്ള തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഗവ. ഗേള്‍സ് എച്ച് എസ് പെരിങ്ങരയാണ്. ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് എഴുതുന്നത് ആള്‍കുട്ടികള്‍ 2,957, പെണ്‍കുട്ടികള്‍ 255. എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ചെറുതുരുത്തി കലാമണ്ഡലം  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാത്രമാണ് ഉള്ളത്. 14 പേര്‍ ഇവിടെ പരീക്ഷ എഴുതും. 

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഏപ്രില്‍ നാല് മുതല്‍ മെയ് രണ്ട്  വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തും. ആദ്യഘട്ടം ഏപ്രില്‍ അഞ്ചു മുതല്‍ 13 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 25 മുതല്‍ മെയ് രണ്ടുവരെയുമാണ്. മൂല്യനിര്‍ണയക്യാമ്പുകളിലേക്കുള്ള അധ്യാപക വിന്യാസം 29ന് പ്രസിദ്ധീകരിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ 2, 3 തീയതികളില്‍ സംസ്ഥനത്തെ 12 സ്‌കൂളുകളില്‍ നടക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com