പ്രചാരണ വിഷയം ശബരിമല തന്നെ ; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്ന ഇന്നാട്ടിലെ ജനങ്ങളുടെ വികാരം, വിചാരം, ചിന്ത എന്നിവ ഉയര്‍ത്തിപ്പിടിക്കും
പ്രചാരണ വിഷയം ശബരിമല തന്നെ ; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍


തിരുവനന്തപുരം : ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണ വിഷയമാക്കാന്‍ പാടില്ലെന്ന് പറയാനാകില്ലെന്ന് കുമ്മനം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. 

'ശബരിമലയിലേത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. ആരാധനാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ആ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയാണ്. ശബരിമല ഒരു നിമിത്തം മാത്രമാണ്.'

'ശബരിമലയില്‍ ഇത് അനുവദിച്ചാല്‍ നാളെ മലയാറ്റൂര്‍ പള്ളിയിലാണ് ഇത് സംഭവിക്കാന്‍ പോകുന്നത്. അതുപോലെ ബീമാ പള്ളിയിലായിരിക്കും. അതുകൊണ്ടുതന്നെ ഇത് ആരാധനാലയങ്ങളുടെ പ്രശ്‌നമാണ്. ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണ്.'

'അതുകൊണ്ട് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്ന ഇന്നാട്ടിലെ ജനങ്ങളുടെ വികാരം, വിചാരം, ചിന്ത എന്നിവ ഉയര്‍ത്തിപ്പിടിക്കുമെന്നും' കുമ്മനം പറഞ്ഞു. രാവിലെ തിരുവനന്തപുരത്തെത്തിയ കുമ്മനത്തിന് വിമാനത്താവളത്തില്‍ വെച്ച് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, ബിജെപി നേതാപ് ജെ ആര്‍ പത്മകുമാര്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് തുടങ്ങിയവര്‍ കുമ്മനത്തെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ റോഡ്‌ഷോയായി പഴവങ്ങാടിയിലും, തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലും എത്തിച്ചു. ഇതോടെ ബിജെപിയുടെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായിരിക്കുകയാണ്. 

മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചാണ് കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്. തിരുവനന്തുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വേണ്ടി ചുവരെഴുത്തുകളും തിരുവനന്തപുരത്ത് നിറഞ്ഞിരിക്കുകയാണ്. ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരനാണ്. നിലവിലെ എംപി ശശി തരൂര്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com