മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയായിരുന്നെന്ന് ആരോപിച്ച് നൽകിയ കേസ് പിൻവലിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയായിരുന്നെന്ന് ആരോപിച്ച് നൽകിയ കേസ് പിൻവലിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. കേസിലെ കക്ഷികള്‍ക്ക് സമൻസ് എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ഹര്‍ജി നല്‍കിയത്. 

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സുരേന്ദ്രന്റെ നീക്കം. സാക്ഷികളെ ഹാജരാക്കുന്നത് തടയാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 2011 ലും 2016 ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക്  സുരേന്ദ്രൻ മത്സരിച്ചിരുന്നു. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് സുരേന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

അബ്ദുൽ റസാഖിന്റെ മരണശേഷവും ഹർജിയുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. ഇതോടെ എംഎൽഎ ആയിരിക്കെ മരിച്ച അബ്ദുൽ റസാഖിന് വേണ്ടി മകൻ ഷഫീഖ് റസാഖിനെയാണ് എതിർകക്ഷിയാക്കിയിരിക്കുന്നത്. സുരേന്ദ്രനെതിരെ 89 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർത്ഥിയുടെ വിജയം. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് വേണ്ടി 259 പേർ കള്ളവോട്ട് ചെയ്തെന്നാണ് സുരേന്ദ്രന്റെ വാദം.

എന്നാൽ നിയമസഭാ സീറ്റ് സംബന്ധിച്ച കേസ് ഒഴിവാക്കി ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രൻ എന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ സീറ്റ് പ്രതീക്ഷിക്കുന്ന കെ സുരേന്ദ്രൻ ഇത് കണക്കിലെടുത്താണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com