തൃശ്ശൂർ: കൃത്രിമപ്പല്ല് നിർമാണസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരിയെയും ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ ഡെന്റൽ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തിൽ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോർഡസിൽ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള സ്ഥാപനത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഷമീന കോംപ്ലക്സിലെ ഒന്നാംനിലയിലാണ് സ്ഥാപനം. തിങ്കളാഴ്‌ച രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിയായിട്ടും ഞായറാഴ്‌ച വൈകീട്ടോടെ ഇരുവരും സ്ഥാപനത്തിൽ എത്തുകയായിരുന്നു എന്നാണ് സമീപകടക്കാർ പറഞ്ഞത്. വൈദ്യുതി നിലച്ചതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്റർ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടർ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു.
ബിനുവിന്റെ കാർ കെട്ടിടത്തിനു താഴെ നിർത്തിയിട്ടിരുന്നു. ഞായറാഴ്‌ച രാത്രി ഏഴരയ്ക്കുശേഷവും എത്താത്തതിനെ ത്തുടർന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷെൽമയാണ് ബിനുജോയിയുടെ ഭാര്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ