കരമന: തിരുവനന്തപുരം കരമന തളിയിൽ നിന്ന് തട്ടികൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്. കരമന തളിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം.
അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കൊല്ലപ്പെട്ട അനന്ദുവിന്റെ ദേഹമാസകലം മുറിവുള്ളതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിലും കൈയിലുമായി ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. തലയോട്ടി തകർന്നതായും റിപ്പോർട്ടിലുണ്ട്. ഈ മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് നിഗമനം. മർദനത്തിന് കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്നുെം പൊലീസ് കരുതുന്നു.
ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യാവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിൽ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് നാട്ടുകാര്‍ കരമന പൊലീസിന് പരാതി നൽകിയിരുന്നു.
തട്ടികൊണ്ടുപോയ വിവരമറിയിച്ചുവെങ്കിലും പൊലീസ് ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അനന്ദുവിൻറെ സുഹൃത്തുക്കളാണ് ബൈക്കും മൃതദേഹവും രാവിലെ അന്വേഷിച്ച് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ