പള്ളിത്തര്‍ക്കം : യാക്കോബായ വിഭാഗത്തിന് തിരിച്ചടി ; പ്രാര്‍ത്ഥനയ്ക്ക് അവകാശം ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ; സെമിത്തേരി ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാം

ആരാധന നടത്തുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യത്തില്‍ കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല
പള്ളിത്തര്‍ക്കം : യാക്കോബായ വിഭാഗത്തിന് തിരിച്ചടി ; പ്രാര്‍ത്ഥനയ്ക്ക് അവകാശം ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ; സെമിത്തേരി ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാം


കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗത്തിന് തിരിച്ചടി. കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമായിരിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആരാധന നടത്തുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യത്തില്‍ കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഈ പള്ളി സെമിത്തേരികളില്‍ ഇരുവിഭാഗക്കാര്‍ക്കും സംസ്‌കാരം നടത്താം. എന്നാല്‍ പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ പാടില്ല. വീട്ടിലോ, സെമിത്തേരിയിലോ പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികള്‍ ഭരിക്കപ്പെടേണ്ടതാണെന്നാണ് സുപ്രിംകോടതി ഉത്തരവ് . ഇത് പ്രകാരം ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമേ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

പിറവം പള്ളിക്കേസില്‍ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപെട്ട് മധ്യസ്ഥതയ്ക്ക് സമിതി രൂപീകരിച്ച് ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പിറവം പള്ളി കേസിലും തീര്‍പ്പുണ്ടാക്കണമെന്ന യാക്കോബായ വിഭാഗക്കാരന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഈ കേസില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് സുപര്ധാന ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ കോടതി ഉത്തരവിനെ ഓര്‍ത്തഡോക്‌സ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com