തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുന്നത് സിപിഎമ്മും കോൺഗ്രസും ഭയക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. വിഷയത്തിൽ സർക്കാരും സിപിഎമ്മും കോൺഗ്രസും സ്വീകരിച്ച നിലപാടുകൾ ജനവിരുദ്ധമാണ്. വിഷയത്തിൽ ഇരുപാർട്ടികളും ഒളിച്ചു കളിക്കുകയാണ്.
തെരഞ്ഞെടുപ്പ് വേളയിൽ ശബരിമല വിഷയത്തിൽ പരസ്യ സംവാദത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും വെല്ലുവിളിക്കുന്നതായും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഈ വിഷയവും ഉയരും. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കേണ്ട കാര്യമില്ല. വിധിയിൽ അപാകത ഉള്ളതുകൊണ്ടാണ് കോടതി അത് പുനപരിശോധിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
സുപ്രിംകോടതി വിധി തിരുത്താൻ കേന്ദ്ര ഓർഡിനൻസ് വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നുണ്ടോ എന്ന് കുമ്മനം ചോദിച്ചു. എങ്കിൽ ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസിനും ഒരുമിച്ച് ആവശ്യപ്പെടാം. ചര്‍ച്ച് ആക്ടും ദേവസ്വം ആക്ടും പാടില്ല. മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ