ശബരിമല പ്രചാരണ വിഷയമാക്കും, ശാസ്താവിന്റെ പേരില്‍ വോട്ടുപിടിക്കില്ല: ബിജെപി

സംസ്ഥാനത്തെ സജീവമായ വിഷയം എന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നതിന് നിയമ തടസമൊന്നുമില്ല
ശബരിമല പ്രചാരണ വിഷയമാക്കും, ശാസ്താവിന്റെ പേരില്‍ വോട്ടുപിടിക്കില്ല: ബിജെപി


തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്തെ സജീവമായ വിഷയം എന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നതിന് നിയമ തടസമൊന്നുമില്ല. അതേസമയം ശ്രീധര്‍മ ശാസ്താവിന്റെ പേരില്‍ ബിജെപി വോട്ടുപിടിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംതൃപ്തിയോടെയാണ് യോഗത്തില്‍ പങ്കെടുത്തു മടങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതിലെ പരിമിതിയെക്കുറിച്ച് ബിജെപിക്കു നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ലക്ഷ്മണ രേഖ ബിജെപിക്ക് അറിയാം. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

അയോധ്യ വിഷയം ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുത്തലാഖും ചര്‍ച്ച് ആക്ടുമെല്ലാം ചര്‍ച്ചാ വിഷയമാവുന്നു. പിന്നെ എന്തുകൊണ്ടാണ് ശബരിമല മാത്രം പാടില്ലെന്നു പറയുന്നത്? ശബരിമല വിഷത്തെ മത ധ്രുവീകരണത്തിനോ വിദ്വേഷത്തിനോ ഇടവയ്ക്കും വിധം ഉപയോഗിക്കാനാവില്ല. ബിജെപി അത്തരം പ്രചാരണത്തിനുമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമലയെക്കുറിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പരാമര്‍ശിക്കുക മാത്രമായിരുന്നെന്ന് യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ടിക്കറാം മീണ ഇക്കാര്യം വിശദീകരിച്ചു. ശബരിമല പ്രചാരണ വിഷയമാക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.

അതേസമയം ശബരിമല പ്രചാരണ വിഷയമാക്കുന്നതിലെ നിയമ തടസങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എല്‍ഡിഎഫിന് എതിര്‍പ്പൊന്നുമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com