തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ പ്രചാരണം തുടങ്ങി. ആറന്മുള വിമാനത്താവള സമരത്തില്‍ ഒപ്പം സമരംചെയ്ത കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ തുടക്കം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അനുഗ്രഹം തേടി.
ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കുമ്മനം രാജശേഖരന്‍ ഇന്നുതന്നെ ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടന്ന് പാര്‍ട്ടി തന്നെ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണരംഗത്തിറങ്ങിയത്. ആദ്യ സന്ദര്‍ശനം കവയിത്രി സുഗതകുമാരിയുടെ വിട്ടിലായിരുന്നു.
ആന്മുള സമരത്തിന്റെ അനുഭവങ്ങള്‍ പങ്കിട്ടു.തുടര്‍ന്ന് വെളളയമ്പലം ബിഷപ്‌സ് ഹൗസിലേക്ക്. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അനുഗ്രഹം തേടി. മിസോറമിലെ അനുഭവങ്ങള്‍ ആര്‍ച്ച് ബിഷപ് ചോദിച്ചറിഞ്ഞു. ചേങ്കോട്ടുകോണം ആശ്രമം, ചെമ്പഴന്തി മഠം, ശിവഗിരി മഠം തുടങ്ങിയ സ്ഥലങ്ങളും കുമ്മനം പോയി.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം രംഗത്തെത്തി. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പറയുന്ന നിലപാട് പിന്‍വലിക്കുമോ എന്ന് ചോദിച്ച കുമ്മനം തെരഞ്ഞെടുപ്പ് ഓഫീസര്‍ അല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പറഞ്ഞു. സൂസെപാക്യത്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ