കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ മിന്നൽ ഹർത്താലിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെ 190 കേസുകളിൽ പ്രതി ചേർത്തു. ഹർത്താലുമായി ബന്ധപ്പെട്ട് ആകെ 193 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പൊലീസ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
കാസർകോട് പെരിയയിൽ ശരത് ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, സിപിഎം നേതാവ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാത്രിയാണ് യൂത്ത് കോൺഗ്രസ് ഫെബ്രുവരി 18 ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.
മിനന്ൽ ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിറ്റി, റൂറൽ തിരിച്ചുള്ള കേസുകളുടെ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 23 കേസുകളിൽ യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. കമറുദ്ദീനെയും കൺവീനർ എ. ഗോവിന്ദൻ നായരെയും പ്രതിയാക്കിയിട്ടുണ്ട്.
ഈ മൂന്നു പേരും ഹർത്താലിന് ആഹ്വാനം ചെയ്തതായും ആഹ്വാനം നടത്തിയിട്ടില്ലെന്ന കമറുദ്ദീന്റെയും ഗോവിന്ദൻനായരുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ ഇവർ ഹർത്താൽ ആഹ്വാനം നടത്തിയതിന് തെളിവുണ്ട്. ഹർത്താലിൽ 2,64,200 രൂപയുടെ നഷ്ടമാണുണ്ടായത്. കെഎസ്ആർടിസിക്കും വലിയ നഷ്ടമുണ്ടായി. സ്വകാര്യബസുകൾക്കുണ്ടായ നഷ്ടം വിലയിരുത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തെ ഹർത്താലിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണം, തുടങ്ങിയ മാർഗനിർദേശങ്ങളും കോടതി പുറപ്പെുവിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് ഹർത്താൽ നടത്തിയതിന് ഡീൻ അടക്കം മൂന്നു പേർക്കെതിരെയും ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഈ കേസിലാണ് പൊലീസ് സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ