തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുടെ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തടയാന്‍ ചെന്നതാണ് ശ്യാമെന്നാണ് പൊലീസ് പറയുന്നത്.
ശ്യാമിനെ കുത്തിയത് അര്‍ജ്ജുന്‍ എന്നയാളാണെന്നാണ് പ്രഥമിക വിവരം. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതോടെ മൂന്നാഴ്ചയ്ക്കിടെ തലസ്ഥാനത്ത് ലഹരി സംഘം കൊലപ്പെടുത്തിയവരുടെ എണ്ണം മൂന്നായി. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്‌സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ലെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നായി ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ചിറയിന്‍കീഴില്‍ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും. കരമന അനന്തുവിനെ കൊന്ന മാതൃകയില്‍. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ ബംഗ്‌ളൂരുവില്‍ നിന്നും സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തില്‍ ഫോണ്‍ ചോര്‍ത്തലാണ് കാരണമായി പറയുന്നതെങ്കില്‍ അനന്തുവിന്റെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കം.
നിസ്സാര സംഭവങ്ങള്‍ പോലും ക്രൂരമായി കൊലയിലേക്ക് നയിക്കുന്നു. പ്രതികളെല്ലാം 19 നും 25 നും ഇടക്ക് പ്രായമുള്ളവര്‍. പ്രതികളെല്ലാം പലതരും മയക്കുമരുന്നിന് അടിമകള്‍. കഴിഞ്ഞ ആറുമാസത്തിനിടെ നഗരത്തില്‍ നിന്നും പൊലീസ് മാത്രം പിടിച്ചത് 291 കിലോ കഞ്ചാവും, 57 കിലോ ഹാഷിഷ് ഓയിലും. ലഹരി ഗുളികളുമുണ്ട് പിന്നെ എല്‍എസ്ഡിയും. പൊലീസിന്റെ ഷാഡോ പൊലീസിന്റെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തമല്ലാതെ മാഫിയ സംഘത്തിന്റെ വേരുകണ്ടത്താനോ വിതരണ ശ്യഖലയിലെ പ്രധാന കണ്ണികളെ പിടികൂടാനെ ഇതുവരെ കഴിഞ്ഞിട്ടില്ല.
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മാഫിയയുടെ കച്ചവടം. മാലിയിലേക്ക് മയക്കുമരുന്ന കടത്താനുള്ള കേന്ദ്രമായി തിരുവനന്തപുരത്തെ മാഫിയാ സംഘം മാറ്റിക്കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ