തൃശൂർ: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകൾ പൂർണമായും വിലക്കി വനം വകുപ്പ് ഉത്തരവിറക്കി. രാവിലെ 10നും വൈകീട്ട് മൂന്നരക്കും ഇടയിൽ എഴുന്നള്ളിപ്പുകൾ പാടില്ലെന്ന മുൻ ഉത്തരവ് പരിഷ്കരിച്ചാണ് പുതിയ ഉത്തരവ്.
രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ആനകളെ എഴുന്നള്ളിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളിൽ നിർത്തുന്നതും ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതും ചൂടിന് മാറ്റം വരുന്നതുവരെ നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ആന ഉടമകളെയും ഉത്സവ സംഘാടകരെയും ഇക്കാര്യം അറിയിക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കാനും ഉത്തരവ് നിർദേശിക്കുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എഴുപതോളം ആനകളാണ് ഇടഞ്ഞോടിയത്. ആറ് പേർ ആനയുടെ ആക്രമണത്തിൽ മരിച്ചു. ചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളുമാണ് ആനയെ അക്രമകാരിയാക്കുന്നതെന്ന് ആന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ