ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിലേക്ക് നിലവിലെ എംപി കെവി തോമസിനെ വിളിച്ചുവരുത്തി. എറണാകുളത്തെ സ്ഥാനാർത്ഥിത്വത്തിൽ കെ വി തോമസിനെ അനുനയിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായി കെ വി തോമസ് ചർച്ച നടത്തി. ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തു. അതേസമയം മൽസരിക്കാൻ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ വി തോമസ് പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും തോമസ് പറഞ്ഞു. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിന് പുറമെ ഹൈബി ഈഡന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു.
എറണാകുളത്ത് പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി രാജീവിനെ നിർത്തി സിപിഎം കടുത്ത മൽസരമാണ് കാഴ്ച വെക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈബി ഈഡനെന്ന യുവസ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം നിലനിർത്താമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സ്ഥിരമായി മൽസരിക്കുന്നു എന്ന കെ വി തോമസിനോടുള്ള തോമസിനോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ അതൃപ്തി ഇല്ലാതാക്കാനും ഹൈബി വരുന്നത് നല്ലതായിരിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മൽസര രംഗത്തുനിന്നും മാറിനിൽക്കുന്നതിന് കെ വി തോമസിന് മുന്നിൽ ഹൈക്കമാൻഡ് എന്ത് വാഗ്ദാനമാകും മുന്നിൽ വെക്കുന്നതെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം ഉറ്റുനോക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ