കോട്ടയം: ഉപഭോക്താക്കളാണ് രാജാവെന്ന് ജീവനക്കാരെ ഓർമിപ്പിച്ച് വൈദ്യുതി ബോർഡ്. ഫോണെടുക്കുന്നവർ ഉപഭോക്താക്കളുടെ പരാതികൾ ക്ഷമയോടെ കേട്ട് മറുപടി പറയണമെന്ന് എല്ലാ ഓഫീസ് മേധാവികൾക്കും കെഎസ്ഇബി നിർദേശം നൽകി.
ഉപഭോക്താക്കളാണ് സ്ഥാപനത്തിന്റെ നിലനിൽപ്പിന് പിന്നിൽ. അവരുടെ സംതൃപ്തിയും സഹകരണവും ഉറപ്പാക്കിയാലെ വൈദ്യുതി വിതരണ കമ്പനിയെന്ന നിലയിൽ മുന്നോട്ട് പോകാനാകുവെന്ന് ഓർമ്മിപ്പിക്കുന്നു. രണ്ടാമത്തെ ബല്ലിൽ തന്നെ ഫോണെടുത്തിരിക്കണം. ഫോൺ വിളിക്കുന്നവരെ സാർ എന്നോ മാഡം എന്നോ അതുമല്ലെങ്കിൽ യോജ്യമായ ഭാഷയിൽ സംബോധന ചെയ്യണം. നമസ്തേ എന്നോ ഗുഡ് മോർണിങ്, ഗുഡ് ഈവനിങ് പറഞ്ഞു വേണം ഫോണെടുക്കാൻ.
ഡ്യൂട്ടിയിലുള്ളവർ തിരിച്ചറിയൽ കാർഡ് ധരിക്കണം. വൈദ്യുതി തടസം സംബന്ധിച്ച് പരാതി കിട്ടിയാൽ രജിസ്റ്റർ ചെയ്ത് പരാതിക്കാരന് സന്ദേശം കൈമാറാം.
കൺസ്യൂമർ നമ്പർ ഇല്ലാത്ത പരാതികൾ പരാതിക്കാരന്റെ പേര്, സെക്ഷൻ, മൊബൈൽ നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യാം. പ്രശ്ന പരിഹാരത്തിന് വിവരം ചുമതലക്കാർക്ക് കൈമാറണം. പ്രശ്നം പരിഹരിച്ചാൽ അത് ഉപഭോക്താക്കളെ അറിയിക്കണം.
വൈദ്യുതി തടസ്സം എസ്എംഎസ് വഴി അറിയിക്കണം. ഫ്രൻഡ് ഓഫീസിൽ ഇരിക്കുന്നവർ ബോർഡ് തീരുമാനങ്ങൾ, നയങ്ങൾ, അറിയിപ്പുകൾ എന്നിവ വ്യക്തമായി പഠിച്ചിരിക്കണമെന്നും നിർദേശത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ