കൊച്ചി: ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ഭാര്യ.വിവാഹമോചന കേസ് ഫയൽ ചെയ്‌തെങ്കിലും സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇടപ്പളളി സ്വദേശിനിയായ അമ്പിളി ചക്കിങ്കൽ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വരും ദിവസങ്ങളിൽ ആക്ഷേപങ്ങളെ കുറിച്ച് പ്രതികരിക്കുമെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിലുടെ അറിയിച്ചു.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മുരളി ആദ്യഭാര്യയുമായി ബന്ധം തുടരുകയാണെന്നും പൊതുജനമധ്യത്തില്‍ അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി കുറ്റപ്പെടുത്തി. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിച്ചു. ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി കോടതി നടപടികളുമായി സഹകരിക്കുന്നില്ല.
വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങൾ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജറായിരുന്ന തന്റെ ഔദ്യോഗിക ജീവിതം വിവാഹത്തോടെ അവസാനിപ്പിച്ചതായും അവർ പറഞ്ഞു. വിവാഹിതരായതിന്റെ രേഖകളും മുരളി തുമ്മാരുകുടിയുമായുള്ള ഇ-മെയില്‍ സംഭാഷണങ്ങളുമടക്കം തെളിവുകള്‍ നിരത്തിയായിരുന്നു വാര്‍ത്തസമ്മേളനം.
അമ്പിളി ഭാര്യയാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും വിവാഹമോചനമാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പ്രതികരിച്ചു. ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിജീവിതം എന്നത് അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടും.
അതൊക്കെ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നുമാത്രം പറയാം, വായനക്കാരുടെ മുന്നിലോ സമൂഹത്തിന് മുന്നിലോ തലകുനിച്ച് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന മുറക്ക് എഴുതാം. വരും ദിവസങ്ങളില്‍ ലൈവായി ഫേസ്ബുക്കിലെത്തി ആക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ