വയനാട്ടിലും ഇടുക്കിയിലും 'ഉടക്കി' ഉമ്മന്‍ചാണ്ടി; ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി; പ്രഖ്യാപനം നീളും

വയനാട്ടില്‍ ടി സിദ്ദീഖിനെയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയും സ്ഥാനാര്‍ത്ഥിയാക്കണം- അംഗീകരിക്കാനാകില്ലെന്ന് ഐ ഗ്രൂപ്പ് - സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകും 
വയനാട്ടിലും ഇടുക്കിയിലും 'ഉടക്കി' ഉമ്മന്‍ചാണ്ടി; ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി; പ്രഖ്യാപനം നീളും


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഉച്ചയോടെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാതെ ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ തുടരുകയാണ്.  വൈകീട്ട് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നായിരുന്നു ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞത്.

ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന് പൊതുനിര്‍ദ്ദേശം കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്റിന് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയായാല്‍ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് സഹായകമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടാണ് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിന് മുന്നില്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന കാര്യം ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് ഹൈക്കമാന്റില്‍ നിന്ന് അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സീറ്റ് നിര്‍ണയത്തിലെ അതൃപ്തിയാണ് ഡല്‍ഹിയിലെത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ തൂരുമാനം വൈകുന്നതിന് പിന്നിലെന്നാണ് സൂചന.

വയനാട്, ഇടുക്കി മണ്ഡലങ്ങളില്‍ എ ഗ്രൂപ്പിന് തന്നെ വേണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറല്ല. വയനാട് മണ്ഡലം ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് നല്‍കാനാവില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചത്. എന്നാല്‍ വയനാട്ടില്‍ ടി സിദ്ദീഖിനെയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയും സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. 

ആന്ധ്രാപ്രദേശില്‍ തെരഞ്ഞടുപ്പ് ഒന്നാം ഘട്ടമായതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഉമ്മന്‍ചാണ്ടി നല്‍കുന്ന വിശദീകരണം. ഇന്നത്തോടെ ആന്ധ്രയിലെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കണം. നാളെ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com