തിരുവനന്തപുരം : ഓര്‍ത്തഡോക്സ്– യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ വിളിച്ച മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു. മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ഓർത്തഡോക്സ് സഭ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
സഭാതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് സുപ്രിം കോടതി തീര്‍പ്പ് കല്‍പിച്ചതാണ്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതയുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യാക്കോബായ സഭ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയതോടെ സര്‍ക്കാരിന്‍റ മധ്യസ്ഥ ശ്രമങ്ങള്‍ വഴിമുട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഇടഞ്ഞുനിൽക്കുന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാകും സർക്കാർ സ്വീകരിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ