തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ സീറ്റുകളില്‍ രമ്യമായ പരിഹാരത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീവ്രശ്രമം നടത്തുകയാണ്. ആറ്റിങ്ങലില്‍ മുന്‍മന്ത്രി അടൂര്‍പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്തി എന്നും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ നാലു സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ സ്വന്തം നിലയില്‍ വോട്ട് തേടി അടൂര്‍ പ്രകാശ് രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് അടൂര്‍പ്രകാശ് വോട്ട് തേടിയത്.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.
കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു.
രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അടൂര്‍പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ