അങ്കം ജയിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ഹൈബി ഈഡന്‍

അമൃതാനന്ദമയി മഠവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അമൃത ആശുപത്രി പങ്കാളിയായിരുന്നു എന്നും ഹൈബി ഈഡന്‍ പറയുന്നു
അങ്കം ജയിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ഹൈബി ഈഡന്‍

കേരളത്തിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും യുവരക്തങ്ങളാണ് എറണാകുളം പിടിക്കാനായി ഏറ്റമുട്ടുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. ഗുരുതുല്യരേയും പ്രമുഖരേയും കണ്ട് അനുഗ്രഹം തേടുകയാണ് ഹൈബി. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ നടന്ന ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ എത്തി മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 

ഫേയ്‌സ്ബുക് പേജിലൂടെയാണ് ഹൈബി ഈഡന്‍ വിവരം പങ്കുവെച്ചത്. അമൃതാനന്ദമയി മഠവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അമൃത ആശുപത്രി പങ്കാളിയായിരുന്നു എന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഹൈബി ഈഡന്‍ പറയുന്നു. 'അമൃതാനന്ദമയി മഠം എനിക്ക് ആത്മബന്ധമുള്ള ഒരു സ്ഥാപനമാണ്. എം.എല്‍.എ. ആയതു മുതല്‍ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷവും അമൃത ആശുപത്രി പങ്കാളിയായിരുന്നു. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗഖ്യം സൂപ്പര്‍ സ്‌പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചത് അമൃത ആശുപത്രിയുടെ കൂടി ശ്രമഫലമായാണ്. ഈ നാടിനെ ആത്മീയതയില്‍ ചേര്‍ത്തു നിര്‍ത്തി സ്‌നേഹം പകരുന്നതില്‍ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഇന്നലെ ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അമ്മയുടെ അനുഗ്രഹം തേടി എത്തിയപ്പോള്‍.' ഹൈബി കുറിച്ചു. 

അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം പ്രഹസനങ്ങള്‍ ഇല്ലാതെ തന്നെ ജയിക്കാനാവുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഹൈബിയെ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com