വടകരയില്‍ പ്രവീണ്‍കുമാറോ പാച്ചേനിയോ..?; മല്‍സരിക്കാനില്ലെന്ന് സുധീരനും ബിന്ദുകൃഷ്ണയും

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനായതിനാല്‍, കരുത്തനായ പ്രതിയോഗിയെ മല്‍സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്
വടകരയില്‍ പ്രവീണ്‍കുമാറോ പാച്ചേനിയോ..?; മല്‍സരിക്കാനില്ലെന്ന് സുധീരനും ബിന്ദുകൃഷ്ണയും

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വയനാട്, വടകര സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ച തുടരുന്നു. വയനാട്ടില്‍ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അതേസമയം വടകര കീറാമുട്ടിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. 

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനായതിനാല്‍, കരുത്തനായ പ്രതിയോഗിയെ മല്‍സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. നിലവിലെ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസിക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. 

ഇതേത്തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മല്‍സരിക്കാന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടെങ്കിലും, മല്‍സരത്തിനില്ലെന്ന മുന്‍ നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. തുടര്‍ന്ന് വി എം സുധീരന്‍, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിച്ചു. എന്നാല്‍ ഇരുവരും മല്‍സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാറിനെയാണ് പരിഗണിക്കുന്നത്. 

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പി ജയരാജന്‍ മല്‍സരക്കളത്തിലേക്ക് ഇറങ്ങിയതുപോലെ, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വടകരയില്‍ മല്‍സരിക്കട്ടെ എന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. വിജയസാധ്യതയുള്ള മറ്റ് പേരുകളും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. വടകരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കണ്ടെത്തട്ടെ എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com