കൃഷ്ണപ്പിള്ള ആദ്യത്തെ 'കമ്യൂണിസ്റ്റ് ആക്രമി'; എകെജി 'കമ്യൂണിസ്റ്റ് ഭീകരന്‍'; വിഎസ് 'കവലച്ചട്ടമ്പി'; അടുത്തയാള്‍?

എന്തുകൊണ്ടാണ് ഈ അക്രമികളെയെല്ലാം ജനങ്ങള്‍ അവരുടെ കണ്ണിലെ കൃഷ്ണമണി പോലെ ഇത്രയധികം സ്‌നേഹിക്കുന്നത്?
കൃഷ്ണപ്പിള്ള ആദ്യത്തെ 'കമ്യൂണിസ്റ്റ് ആക്രമി'; എകെജി 'കമ്യൂണിസ്റ്റ് ഭീകരന്‍'; വിഎസ് 'കവലച്ചട്ടമ്പി'; അടുത്തയാള്‍?

സാധരണ നിലയില്‍ ആളുകളെ തല്ലുന്നവരെയും കുത്തുന്നവരെയുമാണ് അക്രമി, ഗുണ്ട എന്നൊക്കെ പറയുക. കമ്യൂണിസ്റ്റാണെങ്കില്‍ നേരെ മറിച്ചാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. അടിയേറ്റു വീഴുന്നവനാണ് അവിടെ അക്രമി. മുറിവേല്‍ക്കുന്നവന്‍ ഗുണ്ട. കൊല്ലപ്പെടുന്നവന്‍ കൊലപാതകിയെന്നും അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പക്ഷേ വീട്ടില്‍ ചെന്നു കയറി തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയിട്ടും ഒരാള്‍ തിരികെ ജനിച്ചു വന്ന് ജനങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നടക്കുന്നുണ്ടെങ്കില്‍ അയാളല്ലേ സാക്ഷാല്‍ ഗുണ്ട? യഥാര്‍ത്ഥ കമ്യൂണിസ്റ്റ് അക്രമി? കൊലയാളി? അയാള്‍ അനക്കമറ്റ കയ്യുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പറയുകയും വേണ്ട. പി.ജയരാജനാണ് ഇപ്പോള്‍ ഗുണ്ടാ പദവി ലഭിച്ചിരിക്കുന്നത്. അടുത്തയാള്‍ ആരാണോ ആവോയെന്നും അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

സാധരണ നിലയില്‍ ആളുകളെ തല്ലുന്നവരെയും കുത്തുന്നവരെയുമാണ് അക്രമി, ഗുണ്ട എന്നൊക്കെ പറയുക. കമ്യൂണിസ്റ്റാണെങ്കില്‍ നേരെ മറിച്ചാണ്. അടിയേറ്റു വീഴുന്നവനാണ് അവിടെ അക്രമി. മുറിവേല്‍ക്കുന്നവന്‍ ഗുണ്ട. കൊല്ലപ്പെടുന്നവന്‍ കൊലപാതകി.

കണ്ണൂരില്‍ ആറോണ്‍മില്‍ സമരക്കാലത്ത് സഖാവ് പി.കൃഷ്ണപിള്ള കോണ്‍ഗ്രസ്സുകാരുടെ തല്ലുകൊണ്ട് വീണു കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ടി.പത്മനാഭന്‍ ഈയിടെ എഴുതിയിരുന്നു. അപ്പോള്‍ കൃഷ്ണപിള്ളയാകണം ആദ്യത്തെ കമ്യൂണിസ്റ്റ് അക്രമി. ഭീകരന്‍. ഗുണ്ട. വൈകാതെ എ.കെ.ജി വന്ന് ആ സ്ഥാനം ഏറ്റെടുത്തു.'ഗുണ്ടത്തലവാ ഗോപാലാ, നിന്നെപ്പിന്നെക്കണ്ടോളാം.' എന്നായിരുന്നു കാവ്യം. ഗുരുവായൂരില്‍വെച്ച് അന്നത്തെ നാമജപക്കാര്‍ ചവിട്ടി വീഴ്ത്തി. നാലുദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് ബോധം വന്നത്. പയ്യന്നൂരില്‍ കണ്ടോത്തെ ജാതിത്തെരുവില്‍ വെച്ച് ഉലക്ക കൊണ്ടായിരുന്നു അടി. തീര്‍ച്ചയായും കമ്യൂണിസ്റ്റ് ഭീകരനാവാന്‍ വേറെ യോഗ്യത ആവശ്യമില്ല.

ഭീകരന്‍ എന്ന പദവി പിന്നെ ഏറ്റെടുക്കേണ്ടി വന്നത് ഇ.കെ.നായനാര്‍ക്കാണ്. സര്‍വ്വധാ അര്‍ഹന്‍. പോലിസുകാരനെ കല്ലെറിഞ്ഞ് പുഴയില്‍ ചാടിച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു. കേളപ്പനെപ്പോലും കൊല്ലാന്‍ ശ്രമിച്ചുവത്രെ. ചിരിപ്പിച്ചിട്ടായിരിക്കും എന്ന് സഹഗുണ്ടകള്‍.

തെക്കന്‍ കേരളത്തില്‍ നിന്ന് ആദ്യമായി ഗുണ്ടാപദവി കിട്ടിയത് സഖാവ് വി എസിനാണ്. വാരിക്കുന്തമായിരുന്നു ടിയാന്റെ ആയുധം. ജുബ്ബയുടെ കൈ തെരുത്തുവെക്കുന്നതും പ്രസംഗത്തിലെ നീട്ടലും കുറുക്കലും കണ്ടാല്‍ ആര്‍ക്കും മനസ്സിലാവും കവലച്ചട്ടമ്പി തന്നെ. പിന്നീട് പിണറായി വിജയനെ പിടികിട്ടിയതോടെയാണ് വി.എസ്. രക്ഷപ്പെട്ടത്. മുഖത്തു കാണുന്ന ഗൗരവം. വസൂരിക്കല. അറത്തുമുറിച്ച വാക്ക്. പഞ്ചാരയിട്ട വര്‍ത്തമാനം ഇല്ല. കമ്യൂണിസ്റ്റക്രമിയാകാന്‍ ഇതില്‍പ്പരം യോഗ്യത ഇല്ല. ദീര്‍ഘകാലം പിണറായി ആ പദവിയില്‍ വിരാജിച്ചു.

പക്ഷേ വീട്ടില്‍ ചെന്നു കയറി തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയിട്ടും ഒരാള്‍ തിരികെ ജനിച്ചു വന്ന് ജനങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നടക്കുന്നുണ്ടെങ്കില്‍ അയാളല്ലേ സാക്ഷാല്‍ ഗുണ്ട? യഥാര്‍ത്ഥ കമ്യൂണിസ്റ്റ് അക്രമി? കൊലയാളി? അയാള്‍ അനക്കമറ്റ കയ്യുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പറയുകയും വേണ്ട. പി.ജയരാജനാണ് ഇപ്പോള്‍ ഗുണ്ടാ പദവി ലഭിച്ചിരിക്കുന്നത്. അടുത്തയാള്‍ ആരാണോ ആവോ?

സംശയം അതല്ല. എന്തുകൊണ്ടാണ് ഈ അക്രമികളെയെല്ലാം ജനങ്ങള്‍ അവരുടെ കണ്ണിലെ കൃഷ്ണമണി പോലെ ഇത്രയധികം സ്‌നേഹിക്കുന്നത്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com