ഓച്ചിറ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി

കേസിലെ പ്രതികളായ മുഹമ്മദ് റോഷന്‍, പ്യാരി, വിപിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് പോക്‌സോ ചുമത്തിയത്
ഓച്ചിറ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി

കൊല്ലം: ഓച്ചിറയില്‍ പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 4 പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. കേസിലെ പ്രതികളായ മുഹമ്മദ് റോഷന്‍, പ്യാരി, വിപിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് പോക്‌സോ ചുമത്തിയത്. കേസിലെ പ്രധാനപ്രതിയായ ഓച്ചിറ മേമന തെക്ക് കന്നിട്ടയില്‍ മുഹമ്മദ് റോഷനെയും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുമായി പ്രതി ബംഗളുരൂവിലാണെന്നാണ് സൂചന.

സംഭവത്തിന്റെ സൂത്രധാരനും ഗുണ്ടാനേതാവുമായ ഓച്ചിറ പായിക്കുഴി മോഴൂര്‍ത്തറയില്‍ പ്യാരിയെ  ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. മറ്റുപ്രതികളായ  ചങ്ങന്‍കുളങ്ങര തണ്ടാശേരി തെക്കതില്‍ വിപിന്‍, പായിക്കുഴി കുറ്റിത്തറയില്‍ അനന്തു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

ഓച്ചിറയ്ക്കടുത്ത് വാടകയ്ക്കുതാമസിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മിച്ചു വില്‍ക്കുന്ന രാജസ്ഥാന്‍കാരുടെ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഒന്നരമാസംമുന്‍പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായി. അന്ന് നാട്ടുകാര്‍ രക്ഷകരായതോടെ അക്രമികള്‍ പിന്‍വാങ്ങി. ഒരുവര്‍ഷംമുന്‍പ് ഇവരുടെ വീടിന്റെ ഓടിളക്കി 25,000 രൂപ കവര്‍ന്നിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘമാണെന്ന് പോലീസ് പറഞ്ഞു.

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഭീതിയോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞുവന്നത്. ഒരുവര്‍ഷമായി ഗുണ്ടകളുടെ ശല്യം നിരന്തരമുണ്ടായപ്പോഴും നിലവിളിക്കാനല്ലാതെ ഈ സാധു കുടുംബത്തിന് ഒന്നും ചെയ്യാനായില്ല. മക്കളുടെ മാനം രക്ഷിക്കാന്‍ പെണ്‍കുട്ടിയെയും ഇളയ സഹോദരിയെയും ആണ്‍വേഷത്തിലാണ് ദമ്പതിമാര്‍ വളര്‍ത്തിയത്. എന്നിട്ടും അവരുടെ കഴുകന്‍കണ്ണുകളില്‍നിന്ന് മകളെ രക്ഷിക്കാന്‍ അച്ഛനമ്മമാര്‍ക്കായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com