'പ്രചാരണം നിര്‍ത്തി ശ്രീമതി ടീച്ചര്‍ അടിയന്തരമായി ചെര്‍പ്പുളശ്ശേരിയില്‍ എത്തേണ്ടതാണ്, ഒരു പെണ്‍കുട്ടിയെ കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്'

'പ്രചാരണം നിര്‍ത്തി ശ്രീമതി ടീച്ചര്‍ അടിയന്തരമായി ചെര്‍പ്പുളശ്ശേരിയില്‍ എത്തേണ്ടതാണ്, ഒരു പെണ്‍കുട്ടിയെ കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്'

ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ

പാലക്കാട്: ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. 'കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്.' - ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പരോക്ഷമായി സൂചിപ്പിച്ചാണ് വി ടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. 

കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള പീഡന പരാതി വന്നത്. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് മങ്കര പൊലീസിന് ലഭിച്ച പരാതിയില്‍ യുവതി പറയുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനപരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഏരിയ കമ്മിറ്റി ആരോപിക്കുന്നു.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. യുവതിയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിയെ മോശമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിച്ചിരുന്ന ഇരുവരും യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com