വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ടു, യുവാവ് പൊലീസ് കസ്റ്റഡിയില്‍

വെള്ളം ഡാമില്‍ നിന്നും ശക്തമായി കുത്തിയൊലിച്ച് പുറത്തേക്കൊഴുകി വരുന്നത് കണ്ട് പേടിച്ച് റിമോട്ട് ഉപേക്ഷിച്ച് അജീഷ് ഓടിക്കളയുകയും ചെയ്തു
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ടു, യുവാവ് പൊലീസ് കസ്റ്റഡിയില്‍

റാന്നി :പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന് മുക്കാല്‍ മണിക്കൂറോളം വെള്ളം ഒഴുക്കി കളഞ്ഞ കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവില്‍ അജീഷ് ജോസി(24) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. 

മാര്‍ച്ച് 12നായിരുന്നു സംഭവം. വ്യക്തി വൈരാഗ്യം തോന്നിയാല്‍ അവരുടെ വസ്തുക്കള്‍ നശിപ്പിക്കുന്നതാണ് അജീഷിന്റെ ശീലം. അങ്ങിനെ, ഡാമിന് സമീപം താമസിക്കുന്ന വ്യക്തിയായ റോയിയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന അജീഷ് മദ്യ ലഹരിയില്‍ എത്തി റോയിയുടെ വള്ളത്തിനും വള്ളപ്പുരയ്ക്കും തീയിട്ടു. എന്നിട്ടും കലി തീരാതെ, ആവേശം കയറി ഡാമിന്റെ ഷട്ടറും തുറക്കുകയായിരുന്നു. 

റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഷട്ടറായിരുന്നു ഇവിടെ. റിമോട്ട് ഉപയോഗിച്ച് ഒന്നര അടി ഉയരത്തിലാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. വെള്ളം ഡാമില്‍ നിന്നും ശക്തമായി കുത്തിയൊലിച്ച് പുറത്തേക്കൊഴുകി വരുന്നത് കണ്ട് പേടിച്ച് റിമോട്ട് ഉപേക്ഷിച്ച് അജീഷ് ഓടിക്കളയുകയും ചെയ്തു. 

ഇവിടെ ഡാമിന്റെ നിര്‍മാണം നടന്നിരുന്ന സമയത്ത് കരാര്‍ തൊഴിലാളിയായിരുന്നു അജീഷ്. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവ ദിവസം അജീഷിനെ ഇവിടെ വെച്ച് കണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമയായ അജീഷ് മറ്റ് കേസുകളിലും പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com