മാനന്തവാടി: വായ്പ എടുത്ത് കടക്കെണിയില്‍ വലയുന്ന കര്‍ഷകരുടെ വസ്തുക്കള്‍ ആ അടുത്ത് ജപ്തി നടപടികള്‍ക്ക് വിധേയമാക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ് വാക്കാകുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വയനാട് അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീടും സ്ഥലവും സര്‍ക്കാര്‍ ജപ്തി ചെയ്തു.
കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീട് ആളില്ലാത്ത സമയത്ത് പൂട്ട് കുത്തിക്കുറന്ന് ജപ്തി ചെയ്തു.
മൊറോട്ടോറിയം നിലവിലുള്ള കാലയളവില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യില്ലെന്ന കൃഷി മന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല. സര്‍ഫാസി നിയമപ്രകാരമാണ് ആളില്ലാത്ത സമയത്ത് വീടിന്റെ പൂട്ട് കുത്തിത്തുറന്ന് ജപ്തി നടപടികള്‍ നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ശാഖയില്‍ നിന്നുമാണ് പ്രമോദ് വായ്പ എടുത്തത്.
15 ലക്ഷം കുടിശീകയായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനും, ബാങ്ക് അധികൃതരും ചേര്‍ന്നാണ് ജപ്തി നടത്തിയത്. ജപ്തി ചെയ്ത വിവരം ബാങ്ക് അധികൃതര്‍ പ്രമോദിനെ ഫോണില്‍ അറിയിച്ചു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പ്രമോദിന്റെ സഹോദരന്‍ എത്തി വീട്ടില്‍ നിന്നും അത്യാവശ്യം തുണിത്തരങ്ങള്‍ പുറത്തേക്കെടുത്ത് മാറ്റി.
2005ലാണ് വായ്പ എടുത്തത്. 32000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. പല തവണകളായി അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചയച്ചു. ബാങ്ക് കോടതിയെ സമീപിച്ചപ്പോള്‍ പ്രമോദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മൂന്ന് ഘട്ടമായി പണം തിരിച്ചടക്കുവാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രമോദിന് ഇതിന് സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ