നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എവിടെ?; ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപി, മറുപടി ലഭിച്ചിട്ടേ മടങ്ങൂ; വീഡിയോ 

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി
നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എവിടെ?; ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപി, മറുപടി ലഭിച്ചിട്ടേ മടങ്ങൂ; വീഡിയോ 

കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരു വിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കലക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മറുപടി ലഭിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ വീട്ടിലിരുന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിക്കുന്നൊരു വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് മാസം മുന്‍പ് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. ഇതില്‍ എന്തുനടപടിയാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചതെന്ന് അറിയണമെന്നും സുരേഷ് ഗോപി ചോദിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com