മയക്കുമരുന്ന് തടയാൻ പൊലീസിന് 'ആബൺ കിറ്റ്'; പരിശോധനാ മാർഗങ്ങളിലും മാറ്റം വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചു വരുന്നുവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് തടയുന്നതിനും യുവതലമുറയെ ഇത്തരം ലഹരികളിൽ നിന്ന് രക്ഷിക്കുന്നതിനുമായി സത്വര ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞു.
മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്താനുള്ള ആബൺ കിറ്റ് പൊലീസിനും എക്സൈസിനും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മയക്കുരുന്ന് ഉപയോഗം ചെറുപ്പക്കാരിൽ അക്രമവാസന വളർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ എൻ രാമചന്ദ്രൻ അയച്ച കത്ത് ഹർജിയായി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഉമിനീർ, മൂത്രം, വിയർപ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാൻ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാർഗം സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം ഇതിൽ വേണമെന്നും ജസ്റ്റിസ് പിആർ രാമചന്ദ്ര മേനോൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരെ എതിർകക്ഷിയായി ചേർക്കും. ഈ മാസം 25 ന് പൊതുതാത്പര്യ ഹർജിയെന്ന നിലയിൽ കേസ് വീണ്ടും കോടതി പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ