ചൂട് വീണ്ടും കൂടുന്നു: പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. വേനല്‍ച്ചൂട് രൂക്ഷമായതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തുന്നത്.
ശരാശരി താപനിലയേക്കാള്‍ ഒരു ഡിഗ്രിയിലേറെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പാലക്കാട് ഉണ്ടായത്. പാലക്കാട് ഉൾപ്പെടെ പത്തു ജില്ലകളിൽ ചൊവ്വാഴ്ച വരെ താപനിലയിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഞായറാഴ്ച കൂടിയ താപനിലയിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ വർധനവുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി വരെ വർധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വേനൽ മഴയിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനലിൽ ഇതുവരെ പെയ്യേണ്ട 15.8 മില്ലീമീറ്റർ മഴയുടെ സ്ഥാനത്ത് പെയ്തത് 9.8 മില്ലീമീറ്റർ മാത്രമാണ്.
കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് ഇതുവരെ ഏറ്റവും കുറവ് വേനൽ മഴ പെയ്തത്. കാസർഗോഡ് നൂറു ശതമാനവും തിരുവനന്തപുരത്ത് 99 ശതമാനവുമാണ് മഴക്കുറവ്. പത്തനംതിട്ട ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത്. 47 ശതമാനം അധിക മഴയാണ് ഇതിനോടകം ജില്ലയിൽ പെയ്തിറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ