വടകര: കോൺഗ്രസിൻെറ വടകരയിലെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ എംഎൽഎ. കേന്ദ്രനേതൃത്വം അറിയിച്ചതനുസരിച്ചാണ് പ്രചാരണം തുടങ്ങിയതെന്നും മുരളീധരൻ പറഞ്ഞു. എട്ടാം സ്ഥാനാർഥി പട്ടികയിലും പേരില്ലാത്തതിനെ തുടർന്നാണ് മുരീധരൻെറ പ്രതികരണം.
കോൺഗ്രസിൻെറ എട്ടാം സ്ഥാനാർഥി പട്ടികയിലും വടകര മണ്ഡലത്തിൽ കെ. മുരളീധരൻെറ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് മുരളീധരൻെറ പ്രസ്താവന.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 38 ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയത്. കര്‍ണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഈ മണ്ഡലങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെയും സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലും ദിഗ്‌വിജയസിങ് മധ്യപ്രദേശിലെ ഭോപ്പാലിലും മത്സരിക്കും. 38 ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ 53 സ്ഥാനാര്‍ഥികളുടെയും സിക്കിമിലെ 32 സ്ഥാനാര്‍ഥികളുടെയും പട്ടികായാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ