കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. മീടു ആരോപണത്തെ തുടര്‍ന്ന് റിയാസിനെ ബിനാലെയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ആജീവാനാന്ത ഭാരവാഹിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് കത്ത് നല്കി.
മാസങ്ങള്‍ക്ക് മുന്‍പാണ് റിയാസ് കോമുവിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. ഫോര്‍ട്ടുകൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് റിയാസ് കോമു തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയില്‍ വെച്ച് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും മുറിയില്‍ അതിക്രമിച്ച് കയറി ബലമായി ചുംബിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി റിയാസ് കോമു രംഗത്തെത്തിയെങ്കിലും ബിനാലെ ഫൗണ്ടേഷന്റെ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
കൊച്ചിയിൽ ബിനാലെയുടെ പുതിയ പതിപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് കോമുവിനെതിരേ ഗുരുതരമായ ആരോപണം ഉയർന്നത്. 2012-ൽ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേർന്നാണു കൊച്ചി ബിനാലയ്ക്കു തുടക്കം കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ