ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയ കേസ്: പ്രതി റോഷനെ ഇന്ന് കേരളത്തിലെത്തിക്കും 

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയ കേസ്: പ്രതി റോഷനെ ഇന്ന് കേരളത്തിലെത്തിക്കും 

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഇരുവരെയും ഇന്ന് നാട്ടിലെത്തിക്കുമെന്നും റോഷനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. 

സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എറമാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ റോഷനെയും പെണ്‍കുട്ടിയെയും അനുഗമിച്ചിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 

സംഭവം രാഷ്ട്രീയമായും ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പെണ്‍ുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരവും നടത്തിയിരുന്നു. ബിജെപിയും പൊലീസിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംഭവം നടന്ന് ഒമ്പതാം നാള്‍ പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനായത് സര്‍ക്കാരിന് ഏറെ ആശ്വാസകരമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com