കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാൻ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖ. പെൺകുട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസരേഖ പൊലീസിന് ലഭിച്ചു. 17–09–2001 ആണ് രേഖയിലെ ജനനത്തീയതി. രേഖയുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രേഖകൾ പുറത്തുവന്നതോടെ കേസിലെ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ നിലനിൽക്കും
പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടിരുന്നു. നവിമുംബൈയിലെ നിന്നു പിടികൂടിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും നാളെ കൊല്ലം ഓച്ചിറയിലെത്തിക്കും.
ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ രക്ഷിതാക്കളോട് ഓച്ചിറ പൊലീസ് ആവശ്യപ്പെട്ടത്. മാത്രമല്ല കോടതിയില്‍ ഹാജരാക്കുമ്പോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകള്‍ നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു.
കാറിലെത്തി നാലംഗ സംഘം പതിനൊന്നാം തീയതി രാത്രി പതിനഞ്ചുകാരിയായ മകളെ തട്ടികൊണ്ടുപോയെന്നാണ് പിതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് റോഷനും മറ്റു മൂന്നുപേര്‍ക്കുമെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നുപേരും റിമാന്‍ഡിലാണ്. നവിമുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയുമായി കേരള പൊലീസ് റോഡ് മാര്‍ഗം നാട്ടിലേക്ക് തിരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ