ശമനമില്ലാതെ കൊടുംചൂട്: ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ തളര്‍ന്നുവീണു; ആലപ്പുഴയില്‍ അംഗന്‍വാടികള്‍ക്ക് അവധി 

ആലപ്പുഴയില്‍ 14പേര്‍ക്ക് സൂര്യാതപമേറ്റപ്പോള്‍ കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു
ശമനമില്ലാതെ കൊടുംചൂട്: ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ തളര്‍ന്നുവീണു; ആലപ്പുഴയില്‍ അംഗന്‍വാടികള്‍ക്ക് അവധി 

കൊച്ചി: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുന്നു. ആലപ്പുഴയില്‍ 14പേര്‍ക്ക് സൂര്യാതപമേറ്റപ്പോള്‍ കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹനപരിശോധനയ്ക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ഭരതന്‍ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഏപ്രില്‍ ആറുവരെ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ക്കും ഊരങ്ങാട്ടേരിയിലും ഇടുക്കി ഹൈറേഞ്ചിലും തിരുവനന്തപുരത്തും തൃശൂരിലും ഒരോരുത്തര്‍ക്കും ഇന്ന് സൂര്യാതപമേറ്റു. 14പേര്‍ക്ക് സൂര്യാതപമേറ്റ ആലപ്പുഴ ജില്ലയില്‍ 35 ഡിഗ്രിയാണ് ഇന്നത്തെ താപനില. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. ജില്ലകളിലെ സ്ഥിതിഗതികള്‍ കലക്ടര്‍മാര്‍ വിലയിരുത്തി വരികയാണ്. 

മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് ഭൂമിയില്‍ പതിക്കും. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.രാവിലെ 11 മണി മുതല്‍ വൈകീട് 3 മണിവരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍ , ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

വരള്‍ച്ച , പകര്‍ച്ചവ്യാധികള്‍ എന്നിവയെ നേരിടാന്‍ കര്‍മ സമിതികളും തയ്യാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിക്കുന്നുണ്ട്.അതേസമയം, കേരളത്തില്‍ അതികഠിനമായ ചൂട് ഒരാഴ്ചകൂടി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com