തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ കുട്ടിയുടെ നില അതീവ​ഗുരുതരം ; വെന്റിലേറ്ററിൽ തുടരുന്നു

തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്
തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ കുട്ടിയുടെ നില അതീവ​ഗുരുതരം ; വെന്റിലേറ്ററിൽ തുടരുന്നു

കൊച്ചി : തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ കുട്ടിയുടെ നില അതീവ​ഗുരുതരം. വെന്റിലേറ്ററിലാണ് കുട്ടി ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 

കുട്ടി ഭിത്തിയിൽ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ കാലിൽ പിടിച്ച് തറയിലെറിയുകയും, ഇയാൾ നടക്കാൻ ഉപയോ​ഗിക്കുന്ന വാക്കിം​ഗ് സ്റ്റിക്ക് ഉപയോ​ഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോൾ താനാണ് തുടച്ചതെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞു. 

കുട്ടി വീണ് പരിക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ അമ്മൂമ്മയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുമ്പും ഇയാൾ രണ്ട് കുട്ടികളെയും മർദിച്ചിരുന്നതായി കണ്ടെത്തി. സ്കൂളിലെ അധ്യാപകരോട്  മർദനമേറ്റ കുട്ടി രണ്ടാനച്ഛൻ മർദിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഇതറിഞ്ഞ ഇയാൾ കുട്ടിയെ വീണ്ടും മർദിച്ചിരുന്നു. ഇയാളെ പേടിച്ചാണ് കുട്ടികളുടെ അമ്മ വീണ് പരിക്കേറ്റതെന്ന്  പറഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

ആശുപത്രിയിലുള്ള കുട്ടിക്കൊപ്പമാണ് യുവതി. അതിനാൽ അവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏൽപിച്ചു. യുവതിയുടെ ആദ്യ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയായ അരുൺ യുവതിക്കും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com