കൊച്ചി: മകൾ പിന്നിൽ കയറിയെന്ന് കരുതി അമ്മ സ്കൂട്ടർ ഓടിച്ചുപോയി. പരിഭ്രാന്തയായ മകൽ പിന്നാലെ ഓടി വിളിച്ചിട്ടും അമ്മ കേട്ടില്ല. കൊച്ചി തോപ്പുംപടി പാലത്തിന് സമീപത്താണ് സംഭവം. പമ്പിൽ പെട്രോൾ അടിക്കുന്ന സമയത്താണ് കുട്ടി സ്കൂട്ടറിൽ നിന്നിറങ്ങിയത്.
കുട്ടിയുടെ നിസഹായാവസ്ഥ കണ്ട് ഒരു ബൈക്കുകാരൻ കാര്യം തിരക്കി. ഉടനെ അമ്മയുടെ മൊബൈൽ നമ്പർ വാങ്ങി, ബൈക്ക് യാത്രക്കാരൻ വിളിച്ചു. ഒരുപാട് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. തുടർന്ന് കുട്ടിയുടെ മറ്റൊരു ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു.
ഇതിനിടെ സ്കൂട്ടർ ഓടിച്ചുപോയ അമ്മ കുണ്ടന്നൂരിനടുത്ത് ചെറിയ അപകടത്തിൽപ്പെട്ടു. അപ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് അമ്മയറിയുന്നത്. അപകടത്തിൽ കാര്യമായ പരിക്കൊന്നുമുണ്ടായില്ല. എന്നാൽ കുട്ടിയെ കാണാതായതിൽ അമ്മ പരിഭ്രാന്തിയിലായി. സംശയം തോന്നി, മറ്റൊരു വാഹനത്തിൽ ഇവർ പെട്രോൾ പമ്പിനടുത്തെത്തി.
അപ്പോഴാണ് ബൈക്ക് യാത്രക്കാരനൊപ്പം നിൽക്കുന്ന കുട്ടിയെ കാണുന്നത്. കുട്ടിയെ ബൈക്കുകാരൻ അമ്മയെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ സ്കൂട്ടറിന്റെ ഡിക്കിയിൽ വച്ചതിനാലാണ് കേൾക്കാതെ പോയതെന്ന് അമ്മ പറഞ്ഞു. നേവൽ ബെയ്‌സിലെ കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണ് കുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ