പരപ്പനങ്ങാടി: കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായ ആള്‍ രക്ഷപ്പെടാനായി കടലില്‍ ചാടിയപ്പോൾ എക്സൈസുകാർ പിന്നാലെ ചാടി പിടികൂടി. അരിയല്ലൂര്‍ ബീച്ചിലാണ് സംഭവം. പരപ്പനങ്ങാടി റെയിഞ്ച് എക്സൈസിന്റെ പിടിയിലായ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദ് (36) ആണ് കടലില്‍ ചാടിയത്.
രാത്രി ഒൻപത് മണിക്ക് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടില്‍ മറഞ്ഞിരുന്ന എക്‌സൈസുകാര്‍ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. എക്‌സൈസുകാര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ പ്രതി കടല്‍ഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
തിരയില്‍ പെട്ട പ്രതി നൗഷാദിന് പരുക്കേറ്റിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്കും കടല്‍ഭിത്തിക്കിടയില്‍ വീണും തിരയില്‍ പെട്ടും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ രാത്രി തന്നെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ