തിരുവനന്തപുരം : കള്ളൻമാരെ പേടിച്ച് വീട്ടമ്മ 20 പവൻ സ്വർണം പേപ്പറുകൾക്കിടയിൽ സൂക്ഷിച്ചു. ഒടുവിൽ ഇക്കാര്യം ഓർമ്മിക്കാതെ പേപ്പറുകൾ ആക്രിക്കാരന് വിറ്റു. കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളും പേപ്പറുകളും അടക്കമുള്ള പഴയ സാധനങ്ങളുമായി ഇയാൾ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വർണം കവറിൽ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന കാര്യം ഓർമ വന്നത്.
കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്ഹ്മണ്യനെന്ന ആളാണ് വീട്ടമ്മയിൽ നിന്നും ആക്രി സാധനങ്ങൾ വാങ്ങിയത്. അബദ്ധം മനസ്സിലായ വീട്ടമ്മ, ഉടൻ തന്നെ മകളുടെ സ്കൂട്ടറിൽ സുബ്രഹ്മണ്യന്റെ അട്ടക്കുളങ്ങരയിലെ കടയിൽ എത്തി സ്വർണം തിരികെ ചോദിച്ചു. എന്നാൽ താൻ കണ്ടില്ലെന്നും വഴിയിൽ വീണുപോയിരിക്കാമെന്നുമാണ് ഇയാൾ മറുപടി പറഞ്ഞത്.
സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കൾ കടയിലെത്തി ബഹളം വച്ചതോടെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും സ്വർണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ചു. പരാതിയിൽ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണം കണ്ടെടുത്തു. തുടർന്ന് കടയുടമയെ കസ്റ്റഡിയിലെടുത്ത ഫോർട്ട് പൊലീസ്, ഇയാളെ നേമം പൊലീസിന് കൈമാറുകയും അവർ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ ബാക്കി മൂന്നുപവൻ സ്വർണം എവിടെയെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ