മുഖ്യ ശത്രു ആരെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കാനം രാജേന്ദ്രന്‍ 

മുഖ്യ ശത്രു ആരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
മുഖ്യ ശത്രു ആരെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കാനം രാജേന്ദ്രന്‍ 

തിരുവനന്തപുരം:  മുഖ്യ ശത്രു ആരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.

നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷത്തോട് പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ സ്മൃതി ഇറാനിയെയും
വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെയും ഒരു പോലെയാണ് രാഹുല്‍ കാണുന്നതെന്നും കാനം വിമര്‍ശിച്ചു. 

കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയല്ല, ഇടതുപക്ഷത്തെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വന്ന് ഇടതുപക്ഷത്തിന് എതിരായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ കിട്ടിയത് രണ്ട് സീറ്റാണ്. അതുപോലും കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സന്ദേശം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

വയനാട്ടില്‍ ബിഡിജെഎസിനാണ് എന്‍ഡിഎയിലെ സീറ്റ്. കേളകത്തിലുള്ള പൈലിക്ക് എതിരെ മത്സരിക്കാനാണോ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുന്നത്. പൈലിയാണോ രാഹുല്‍ ഗാന്ധിയുടെ മുഖ്യശത്രുവെന്ന് കോടിയേരി പരിഹസിച്ചു. 

ഭാവിയില്‍ ഇവിടെ രൂപംകൊള്ളാന്‍ പോകുന്ന മതനിരപേക്ഷ സംവിധാനത്തിന് അകത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാന പങ്കാളിയാകാന്‍ പോകുന്നില്ല, ഒരു ജൂനിയര്‍ പങ്കാളിയായിരിക്കും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ദേശീയതലത്തില്‍ സാധ്യതയില്ലാതെ വന്നപ്പോഴാണ് വയനാട്ടിലേക്ക് വന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എവിടെ രാഹുല്‍ മത്സരിച്ചാലും അതിനെ നേരിടാന്‍ തയ്യാറായിട്ടാണ് കേരളത്തിലെ ഇടതുപക്ഷം നില്‍ക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com