രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: വിമര്‍ശിച്ചത് സിപിഎമ്മിനെയല്ല; വൈകുന്നതില്‍ മനപ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാതിരിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുന്നു എന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: വിമര്‍ശിച്ചത് സിപിഎമ്മിനെയല്ല; വൈകുന്നതില്‍ മനപ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി

കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാതിരിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുന്നു എന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സിപിഎം ആണെന്നല്ല താന്‍ വിമര്‍ശനം നടത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആരാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ തനിക്ക് മനപ്രയാസമുണ്ടെന്നും തീരുമാനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിന് എതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് സിപിഎം അല്ല എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അത് പറയാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com