ലീഗിന്റെ കള്ളവോട്ട് : മുഹമ്മദ് ഫായിസും ആഷിഖും രണ്ടു തവണ വോട്ടു ചെയ്‌തെന്ന് കണ്ടെത്തി ; നാളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

ഫായിസ് രണ്ടു തവണ വോട്ടു ചെയ്‌തെന്ന് കണ്ടെത്തിയതായി കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു
ലീഗിന്റെ കള്ളവോട്ട് : മുഹമ്മദ് ഫായിസും ആഷിഖും രണ്ടു തവണ വോട്ടു ചെയ്‌തെന്ന് കണ്ടെത്തി ; നാളെ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

കാസര്‍കോട്: പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് രണ്ടു തവണ വോട്ടു ചെയ്‌തെന്ന് കണ്ടെത്തിയതായി കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 

നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്‍രെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. 

മറ്റൊരാളും കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഷിഖ് എന്നയാള്‍ 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായാണ് സ്ഥിരീകരിച്ചത്. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.

പോളിങ് ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്നും കളക്ടര്‍ പറഞ്ഞു. കള്ളവോട്ട് നടന്നിട്ടും  ഇരുബൂത്തുകളിലെയും പോളിങ് ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നാണ് ബൂത്തില്‍ പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് മൊഴി നല്‍കിയത്.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആഷിഖ്, ഫായിസ് എന്നിവര്‍ ഈ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com