എല്‍ഡിഎഫ് തകര്‍ന്നടിയും, തിരുവനന്തപുരത്തും പത്തനംതിട്ടയിലും 20,000 ഭൂരിപക്ഷം, തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി; ബിജെപിയുടെ പ്രാഥമിക കണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍
എല്‍ഡിഎഫ് തകര്‍ന്നടിയും, തിരുവനന്തപുരത്തും പത്തനംതിട്ടയിലും 20,000 ഭൂരിപക്ഷം, തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി; ബിജെപിയുടെ പ്രാഥമിക കണക്കുകള്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഇരുപതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ ജയിക്കുമെന്നും ബിജെപി വോട്ടുവിഹിതം ഇരുപതു ശതമാനമായി ഉയരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി തള്ളാനാവില്ലെന്നും ബിജെപി കോര്‍കമ്മിറ്റി യോഗവും പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സംയുക്ത യോഗവും വിലയിരുത്തി. 

യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കാവുന്ന വിധത്തിലേക്ക് ഈ തെരഞ്ഞെടുപ്പോടെ എന്‍ഡിഎ മാറിയെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇനി മുതല്‍ കേരളം രണ്ടു മുന്നണികളുടെയല്ല, മൂന്നു മുന്നണികളുടെ സ്വാധീനമേഖലയാണ്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും നടക്കുക ത്രികോണ പോരാട്ടമായിരിക്കും. ബിജെപിയുടെ വോട്ടുവിഹിതം 20% വരെ ഉയരും. ഇതില്‍ ചെറിയ മാറ്റം വന്നാല്‍ പോലും 18 ശതമാനത്തില്‍ കുറയില്ല. 

യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇത് എല്‍ഡിഎഫിന് കനത്ത ക്ഷീണമുണ്ടാക്കും. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ ചോരുന്നതോടെ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയും. 

2014 ല്‍ 10.82 ശതമാനമായിരുന്നു ബിജെപി വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 15 ശതമാനത്തിലെത്തി. ഇത്തവണ 20 ലെത്തുന്നതോടെ രണ്ടു സീറ്റില്‍ ജയം ഉറപ്പിക്കാനാവും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇരുപതിനായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിനു  ജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി ഉണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. മൂന്നു ലക്ഷം വോട്ടു കിട്ടുമെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനപ്പുറം പോയി അദ്ഭുതപ്പെടുത്തുന്ന ഒരു അട്ടിമറിയും പാര്‍ട്ടി അവിടെ പ്രതീക്ഷിക്കുന്നുണ്ട്. 

പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ രണ്ടു ലക്ഷം വോട്ടു നേടുമെന്നാണ് കീഴ് ഘടകങ്ങള്‍ നല്‍കിയ കണക്ക്. ആറ്റിങ്ങലില്‍ ഫലം നിര്‍ണണിക്കുക എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ നേടുന്ന വോട്ടുകളായിരിക്കുമെന്നും ബിജെപി വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com