തൃശൂർ : ഒരു പെൺകുട്ടിയുടെ ഫോൺവിളിയിൽ വലയുകയാണ് അഗ്നിരക്ഷാ സേന. കൊടുങ്ങല്ലൂരിൽ നിന്നാണ് പെൺകുട്ടിയുടെ ഫോൺവിളി എത്തുന്നത്. ദിവസേന നൂറിലേറെ തവണയാണ് പെൺകുട്ടി അഗ്നിരക്ഷാ സേനയുടെ നമ്പറിൽ വിളിക്കുന്നത്. വെറുതെ കുശലം പറയുക, അശ്ലീലം പറയുക ഇവയൊക്കെയാണ് കുട്ടിയുടെ നേരമ്പോക്ക്.
ഒടുവിൽ ഫോൺവിളി കൊണ്ട് പൊറുതിമുട്ടിയ അഗ്നിരക്ഷാസേന, പെൺകുട്ടിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ശല്യക്കാരിയായ കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അഗ്നിരക്ഷാസേനയുടെ ഓഫിസിലെത്തിച്ച് ജോലിയുടെ കഷ്ടപ്പാടുകൾ മനസിലാക്കി കൊടുത്ത് കൗൺസലിങ് നൽകണമെന്നും ജില്ലാ ഫയർസ്റ്റേഷൻ ഓഫിസർ ആവശ്യപ്പെടുന്നു.
തമാശക്കായി അഗ്നിരക്ഷാസേന ഓഫീസിലേക്ക് വിളിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് പോകാനാണ് അഗ്നിരക്ഷാസേനയുടെ തീരുമാനം. നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. അനാവശ്യമായൊരു ഫോൺ കോൾ നശിപ്പിക്കുന്നത് മരണം മുന്നിൽ കാണുന്ന ഏതെങ്കിലും ജീവിതങ്ങൾ രക്ഷിക്കപ്പെടാനുള്ള സാധ്യതയാണെന്നും അഗ്നിരക്ഷാസേന പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ