കോഴിക്കോട്: എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിന് പിന്നാലെ പ്രസിഡന്റ് ഫസൽ ഗഫൂറിന് വധ ഭീഷണി ലഭിച്ചതായി പരാതി. ഫോണിലൂടെയാണ് ഭീഷണി ലഭിച്ചതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഫോൺ വന്നത് ഗൾഫിൽ നിന്നാണ്. വ്യാജ പ്രൊഫൈൽ നിർമിച്ചെന്ന് കാട്ടിയും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.
എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയത് വിവാദമായിരുന്നു. സര്‍ക്കുലറിനെ സംബന്ധിച്ച് എംഇഎസില്‍ തന്നെ അഭിപ്രായ ഭിന്നതയും ഉടലെടുത്തിരുന്നു. സര്‍ക്കുലറിനെ എതിര്‍ത്ത് എംഇഎസിന്റെ കാസര്‍കോട് ഘടകമാണ് രംഗത്തെത്തിയത്.
മുസ്ലിം മതാചാര പ്രകാരമുള്ള വസ്ത്രധാരണത്തെ കുറിച്ച് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ നടത്തിയ അഭിപ്രായപ്രകടനം ശരിയായില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ. ഖാദര്‍ മാങ്ങാട് പ്രസിഡന്റായ എംഇഎസിന്റെ ജില്ലാ ഘടകം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ