രാഹുല്‍ വയനാട് കൈവിടില്ല ?; അമേഠിയില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ; തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്റേത്

ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനമെടുക്കും
രാഹുല്‍ വയനാട് കൈവിടില്ല ?; അമേഠിയില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ; തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്റേത്

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് കൈവിടില്ലെന്ന് സൂചന. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിയാണ് ഇതുസംബന്ധിച്ച പരോക്ഷ സൂചന നല്‍കിയത്. അമേഠിയില്‍ മല്‍സരിക്കാനുള്ള സാധ്യത പ്രിയങ്കഗാന്ധി തള്ളിക്കളഞ്ഞില്ല. അമേഠിയില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യം രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു. 

അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും പ്രതീക്ഷിക്കുന്നു. രണ്ടിടത്തും വിജയിച്ചാല്‍ വയനാട് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് എന്താണെന്ന് തനിക്കറിയില്ല. സമയമാകുമ്പോള്‍ രാഹുല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

അമേഠിയില്‍ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷവുമായി അകല്‍ച്ചയുണ്ടാക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനമെടുക്കും. ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന രാഹുലിനെ ജനങ്ങള്‍ സ്വീകരിച്ചുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം ബിജെപിക്ക് നേട്ടമുണ്ടാക്കില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും ഉണ്ടാകുക. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്തിന് വിനാശകരമായ ആശയമാണ് ബിജെപിയുടേത്. അധികാരത്തിന്റെ ഉടമസ്ഥര്‍ ജനങ്ങളാണെന്ന് മനസ്സിലാക്കാതെ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് ബിജെപിയുടെ രീതിയെന്നും പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com