തൊടുപുഴ : തൊടുപുഴ കുമാരമംഗലത്ത‌് ഏഴു വയസുകാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ‌്ട്രേറ്റിനു മുൻപാകെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നൽകിയത്. അരുൺ ആനന്ദിന‌് ക്രിമിനൽ പശ‌്ചാത്തലമുണ്ടെന്നും ഇയാളിൽ നിന്നും ഭീഷണി ഉയർന്നിരുന്നതായും മുത്തശ്ശി പറഞ്ഞതായാണ് സൂചന.
കുട്ടികളെ പ്രതി അരുൺ ആനന്ദ‌് ആക്രമിച്ചത‌് സംബന്ധിച്ചും, പിന്നീട‌് ഇളയകുട്ടി ഇതേക്കുറിച്ച‌് ചൈൽഡ‌് വെൽഫയർ കമ്മിറ്റിയോട‌് പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു. അതേസമയം, ഏഴുവയസുകാരന്റെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിൽ ഇതു വരെ തീരുമാനമായില്ല. കൗൺസിലിങും ചികിത്സയുമായി കഴിയുകയാണ് യുവതി. ഇവർ പൂർവ സ്ഥിതിയിലെത്തിയ ശേഷം വീണ്ടും മൊഴിയെടുത്തേക്കും.
ഇളയ കുട്ടിയെ കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറാനും തീരുമാനമായി. തിങ്കളാഴ്ച്ച കുട്ടിയെ കൈമാറിയേക്കുമെന്ന് ജില്ലാ ചൈല്‍ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും കൈയ്യില്‍ ഇളയകുട്ടി സുരക്ഷിതനല്ലെന്ന പരാതിയിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ