തിരുവനന്തപുരം : ദേശീയപാത സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കേരളം രംഗത്ത്. കേരളത്തെ ഒന്നാം മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കത്തയച്ചു. കേന്ദ്ര ഉത്തരവ് തിരുത്തണമെന്നും കേരളം കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കാണ് കെ സുധാകരൻ കത്തയച്ചത്.
സ്ഥലമംടുപ്പ് സംസ്ഥാനത്ത് 80 ശതമാനവും പൂർത്തിയായതായി കേരളം കത്തിൽ ചൂണ്ടിക്കാട്ടി. പല ജില്ലകളിലും സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിൽ കേരളത്തെ ഒന്നാം മുൻഗണനാപ്പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
നിലവിൽ കേന്ദ്രത്തിന്റെ ഒന്നാം മുൻഗണനാപട്ടികയിൽ കേരളത്തിൽ നിന്നും കാസർകോട് മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഈ ജില്ലകളിലെ പാത വികസനം രണ്ടാം മുന്‍ഗണനാപ്പട്ടികയിലേക്കാണ് മാറ്റിയത്.
കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് വൻതിരിച്ചടിയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ത്തേക്ക് തുടര്‍നടപടികളൊന്നും നടക്കില്ല. മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ല്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കടുത്ത തിരിച്ചടിയാണ് കേന്ദ്രത്തിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ