കടം കൊടുത്ത പണം തിരിച്ചു കിട്ടിയില്ല; കാന്‍സര്‍ ബാധിതയായ വീട്ടമ്മ കൂട്ടുകാരിയുടെ വീടിനു മുന്നില്‍ തീകൊളുത്തി മരിച്ചു

സ്വപ്‌നയുടെ മകളുടെ വിവാഹനിശ്ചയ ദിവസം അവരുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മണ്ണുത്തി; വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടംകൊടുത്ത പണം തിരിച്ചു കിട്ടാത്തതിന്റെ വിഷമത്തില്‍ കൂട്ടുകാരിയുടെ വീടിന് മുന്നില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ചിയ്യാരം തെക്കേക്കര വര്‍ഗീസിന്റെ ഭാര്യ ഷിബിയാണ് (43) മരിച്ചത്. ഇവര്‍ കാന്‍സര്‍ ബാധിതയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് തന്റെ സുഹൃത്തായ നെല്ലിക്കുന്ന് പാണഞ്ചേരി ലൈനില്‍ ഒല്ലൂക്കാരന്‍ ജോസഫിന്റെ ഭാര്യ സ്വപ്‌നയ്ക്ക് ഒരു ലക്ഷം രൂപ കടമായി നല്‍കിയത്. പലവട്ടം ചോദിച്ചിട്ടും ലഭിക്കാതിരുന്നതോടെയാണ് ആത്മഹത്യ ചെയ്തത്. 

സ്വപ്‌നയുടെ മകളുടെ വിവാഹനിശ്ചയ ദിവസം അവരുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഷിബി ചിട്ടി പിടിച്ച് കിട്ടിയ ഒരു ലക്ഷം രൂപയാണ് സ്വപ്‌നയ്ക്ക് കടമായി നല്‍കിയത്. പലവട്ടം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിച്ചില്ല. രണ്ട് ദിവസം മുന്‍പ് സ്വപ്‌നയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വൈകിട്ട് നാലു മണിയോടെ ഷിബി സുഹൃത്തിന്റെ വീട്ടിലെത്തി. പണം തിരികെ ആവശ്യപ്പെട്ട് മൂന്ന് മണിക്കൂറോളം വീട്ടു പരിസരത്തു നിന്നു പോകാതെ കാത്തിരുന്നു. ഏഴര കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ കൈയില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

വീട്ടുമുറ്റത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് തീ അണച്ച് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ശരീരത്തിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com